MuZaFir..the traveller...

ഒരു സഞ്ചാരിയുടെ ജല്പനങ്ങള്‍..

വേരുകൾ


മാംസപിണ്ടത്തെ
വകഞ്ഞുമാറ്റി,
മണ്ണിലാഴ്ന്നു.
ധമനികളിലൂടെ
പകര്ന്നുകൊണ്ടിരുന്നു,
ജീവന്റെ തുടിപ്പുകൾ.

ഹൃദയം


എല്ലുകൾ
ശിഖരങ്ങൾ പോലെ,
വിടര്ന്നു നിന്നപ്പോഴും
ഹൃദയം,
മാറിനിന്നും
മിടിച്ചുകൊണ്ടിരുന്നു.

ഇലകൾ


ഇലകൾ,
പച്ചപ്പിനിടയിൽ
ഒളിപ്പിച്ചു വെച്ചു,
വെളിച്ചത്തിന്റെ,
മറുപുറം.

വീട്


വെളിച്ചമുള്ളപ്പോൾ
പുറംതള്ളി,
ഇരുളുമ്പോൾ
കിടപ്പറയിലേക്ക് ക്ഷണിച്ച,
സ്നേഹമുള്ള വേശ്യ.

നിഴൽ



സൂര്യനുചുറ്റും
വലംവച്ച്
വളർന്നും മുരടിച്ചും,
പക്ഷെ പിളരാതെ
കൂടെ വന്ന
സഹായാത്രികൻ.

മനുഷ്യൻ



മനുഷ്യൻ,
മരങ്ങളെ മണ്ണിൽ നിന്നും
അടർത്തിമാറ്റി,
മസ്തിഷ്ക്കത്തിൽ
വേരുകൾ വരച്ചു പിടിപ്പിച്ചു.

മരണം


ഒരു മഴപാറ്റ ആവണം എന്നാണെന്റെ ആഗ്രഹം..
ഞാന്‍ മരിക്കുക ഒരു മഴക്കാലത്താവും
ഈറന്‍ മണ്ണിനെ മണപ്പിച്ചു..
മഴയുള്ള ഒരുനാള്‍ ചിറകു മുളച്ചു
വെളിച്ചത്തെ തേടിപോയി
ചിറകുകള്‍ വേര്‍പിരിഞ്ഞു മരിക്കുന്ന
മഴപാറ്റകളെപ്പോലെ..
ഒരു നിമിഷം പോലും ഞാന്‍  നിശബ്ദത അനുഭവിക്കില്ല
വിറങ്ങലിച്ച എന്റെ കൈ ഞരമ്പുകള്‍
ഏറ്റവും സുന്ദരമായ സംഗീതം മീട്ടുന്നുണ്ടാവും
നടക്കാതെ പോയ സ്വപ്നങ്ങളെ കുറിച്ചോര്‍ത്ത്
ഒരു നിമിഷം പോലും എനിക്ക് നിരാശ കാണില്ല
ഓരോ നിമിഷവും ആസ്വദിച്ചതിന്റെ സന്തോഷം മാത്രം
പിന്നിട്ട വഴികളില്‍ കണ്ടുമുട്ടിയ മുഖങ്ങള്‍
മരിക്കുന്നതിനു മുന്നേ ഉള്ള നിമിഷം ഞാന്‍ ഓര്‍ക്കും, തീര്‍ച്ച !
മരണത്തിനു കൂടാനും സ്തുതിപാടാനും നിങ്ങള്‍ വരരുത്
കനം കുറഞ്ഞ,നിറമില്ലാത്ത മഴപാറ്റയുടെ  ചിറകുകള്‍ പോലെ
ഒഴുകി നടന്നു ഞാന്‍ പ്രകാശത്തോട് ഇണചേരുകയാവും..